ഞാന് അവിടെ നിന്ന് വരുന്നു;
എനിക്ക് ഓർമ്മകളുണ്ട്
എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട്
കുറെ ജനാലകളുള്ള ഒരു വീടുണ്ട്
സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട്
പിന്നെ…
തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട്
എന്റേതായ കാഴ്ചകളുണ്ട്…
എനിക്ക്…
കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ
ഒന്നധികം പുൽക്കൊടിയുണ്ട്
ഞാന്…
വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ്
പക്ഷികളുടെ ഉദാര സംഭാവനയാണ്
ഒരു അനശ്വരമായ ഒലീവ് മരമാണ്
ഞാന് വാളുകൾക്ക് മുൻപേ
ഈ ഭൂമിയിൽ നടന്നിട്ടുണ്ട്…
അതിന്റെ ജീവനുള്ള ശരീരം ഒരു ഭാരമുള്ള മേശയാക്കി മാറ്റിയെടുത്തിട്ടുണ്ട്
ഞാൻ അവിടുന്ന് വരുന്നു;
ആകാശം അതിന്റെ അമ്മക്കായി കരയുമ്പോള്..
ആകാശത്തിനെ ഞാനതിന്റെ അമ്മക്ക് മടക്കിക്കൊടുക്കുന്നു..
പിന്നെ..
എന്റെ അസ്തിത്വം വ്യക്തമാക്കാൻ
തിരിച്ചു പോകുന്ന ഒരു മേഘത്തിനെ നോക്കി ഞാന് വാവിട്ട് കരയുന്നു…
ഞാൻ നിയമങ്ങൾ ലംഘിക്കുവാനായി
രക്തത്തിന്റെ ന്യായാലയത്തിൽ വിലപോകുന്ന എല്ലാ വാക്കുകളും പഠിക്കുന്നു…
ഞാൻ എല്ലാ വാക്കുകളും പഠിച്ചു;
എന്നിട്ട് അവയെല്ലാം ലംഘിച്ചു
ഒരൊറ്റ വാക്കുണ്ടാക്കാനായി:
മാതൃഭൂമി!!!
ഈ കവിതയും മറ്റു പലതും ഈ ആഴ്ച്ചത്തെ മർത്ത്യലോകത്തിൽ

